Wednesday, November 17, 2010

വിവാദങ്ങളുടെ ക്രീസില്‍ ഇമ്രാന് പങ്കാളി ബേനസീര്‍

സുന്ദരിമാരുടെ മനംകവര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെ കഥകള്‍ നിരവധിയുണ്ട്. അന്തപുരങ്ങളില്‍ ഒതുങ്ങിനിന്നവ മുതല്‍ വിവാഹത്തിലെത്തിയതും വിവാഹമോചനം നേടിയതുമായ കഥകളും ഇവിടങ്ങളില്‍ സുലഭമാണ്. എന്നാല്‍ കൊല്ലപ്പെട്ട മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും പിപിപി അധ്യക്ഷയുമായ ബേനസീര്‍ ഭൂട്ടോയും മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനും പ്രണയബദ്ധരായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ക്രിക്കറ്റിനെ മാത്രമല്ല പിടിച്ചുകുലുക്കുന്നത്. ഒരു വിവയന്‍ റിച്ചാര്‍ഡ്സ് ഇന്ത്യന്‍ നടിയെ വിവാഹം ചെയ്തതുപോലെയോ, മഹേന്ദ്രസിംഗ് ധോണിയും എസ് ശ്രീശാന്തും യുവരാജ് സിംഗും പരസ്യനടികളുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ചുംബിച്ചുനില്‍ക്കുന്നതു പോലെയോ ഈ വിവാദം കെട്ടടങ്ങുമെന്നും കരുതാനാവില്ല.

വെറുമൊരു കളിക്കാരന്റെ പേര് പറഞ്ഞുപോകുന്നതുപോലെ അവസാനിക്കുന്നതല്ല പാക് ക്രിക്കറ്റില്‍ ഇമ്രാന്‍ ഖാന്‍ ചെലുത്തിയ സ്വാധിനം. ഒരേയൊരു ലോകകപ്പ് നേടിയ ഉപഭൂഖണ്ഡത്തിലെ മൂന്ന് ക്യാപ്റ്റന്മാരിലും ഇമ്രാന്‍ മികച്ചു നില്‍ക്കുന്നത് അതയാള്‍ സാധ്യമാക്കിയ രീതിയിലാണ്. പരിമിതവിഭവങ്ങള്‍ കൊണ് ടായിരുന്നു ഇമ്രാന്‍ പാകിസ്ഥാനെ ലോകത്തിന്റെ നിറുകയില്‍ എത്തിച്ചത്. വെളിപ്പെടുത്തലുമായി രംഗത്തെത്തിയതാകട്ടെ ഇമ്രാന്‍ ഖാന്റെ ജീവചരിത്രമെഴുതുന്ന പ്രമുഖ എഴുത്തുകാരന്‍ ക്രിസ്റഫര്‍ സാന്‍ഡ്ഫോര്‍ഡ് തന്നെയും. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഒരേകാലത്ത് വിദ്യാര്‍ഥികളായിരിക്കെ ഇരുവരുടെയും അടുപ്പം ലൈംഗികബന്ധംവരെ എത്തിയിട്ടുണ്ടാകണമെന്നാണ് സാന്‍ഡ്ഫോര്‍ഡിന്റെ വെളിപ്പെടുത്തല്‍. ഇരുവരുടേയും പ്രണയം അത്രയും ആഴത്തിലുള്ള തായിരുന്നുവെന്നാണ് സാന്‍ഡ്ഫോര്‍ഡ് 'ഡെയ്ലി മെയില്‍'പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ രണ്ടുമാസം ഒരുമിച്ച് താമസിച്ചശേഷം ഇരുവരും പിരിയുകയായിരുന്നുവെന്നും സാന്‍ഡ്ഫോര്‍ഡ് പറഞ്ഞു.

1975 -ല്‍ ബേനസീര്‍ ഓക്സ്ഫോര്‍ഡില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് ഇമ്രാനുമായുള്ള ബന്ധം തുടങ്ങിയത്. അന്ന് ബേനസീറിന് പ്രായം 21 വയസ്. ഈ ബന്ധത്തെക്കുറിച്ച് ഇമ്രാന്റെ മാതാവിന്് അറിവുണ്ടായിരുന്നുവന്നും ഇരുവരുടേയും വിവാഹം നടത്തുന്നതിന് അവര്‍ ശ്രമം നടത്തിയിരുന്നുവെന്നും സാന്‍ഡ്ഫോര്‍ഡ് പറയുന്നു. ഇരുവരും ഒരേസമയത്ത് ഓക്സ്ഫോര്‍ഡില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരു ബന്ധവുമുള്ളതായി ഇതുവരെ വിവരമുണ്ടായിരുന്നില്ല. ക്രിക്കറ്റ് കരിയറിന് ശേഷം പാക് രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ ഇമ്രാന്‍ ബേനസീറിന്റെ വിമര്‍ശകനായാണ് അറിയപ്പെട്ടിരുന്നത്. മരണത്തിന്റെ ഏതാനും ദിവസം മുന്‍പ് പോലും ബേനസീറിനെതിരെ ഇമ്രാന്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ക്രിസ്റഫര്‍ സാന്‍ഡ്ഫോര്‍ഡിന്റെ വെളിപ്പെടുത്തലുകള്‍ പച്ചക്കള്ളമാണെന്നാണ് ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ക്രിക്കറ്റ് ഇതിഹാസമായി വിലയിരുത്തപ്പെടുന്ന ഇമ്രാന്റെ പ്രതികരണം. പഠനകാലത്ത് ഞാനും ബേനസീറും നല്ല സുഹൃത്തുക്കളായിരുന്നു.അതിനിടയില്‍ പ്രണയമോ ലൈംഗികതയോ ഒന്നുമുണ്ടായിരുന്നില്ലെനന്നും ഇമ്രാന്‍ ഇതിനോട് പ്രതികരിച്ചു. തന്റെ മാതാവ് തങ്ങളുടെ വിവാഹത്തിന് ആലോചന നടത്തിയെന്ന വാര്‍ത്തയും ശുദ്ധ അസംബന്ധമാണെന്ന് ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബിയോണ്‍ഡ് ദ ലൈന്‍: കരിയറില്‍ രണ്ടാമതും ആഷസ് കൈവിട്ട റിക്കി പോണ്ടിംഗ് ഓസ്ട്രേലിയയുടെ ഏറ്റവും മോശം ക്യാപ്റ്റനാണോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ വലിയ ചര്‍ച്ച. ഒരു തോല്‍വികൊണ് ട് അങ്ങനെ അളക്കാനാവില്ലെന്ന് പോണ് ടിംഗിന്റെ ആരാധകര്‍. എന്നാല്‍ അടുത്ത കാലത്തെ ഓസീ ക്യാപ്റ്റന്മാരെ നോക്കുക. മാര്‍ക് ടെയ്ലര്‍, സ്റിവ് റോഡ്ജര്‍ വോ... ഇവര്‍ക്കൊപ്പം സ്ഥിരം നായകനായിട്ടില്ലാത്ത ആഡം ഗില്‍ക്രിസ്റിനെയും ഒരിക്കല്‍ പോലും ടീമിനെ നയിച്ചിട്ടില്ലാത്ത ഷെയിന്‍ വോണിനെയും ചേര്‍ക്കുക. ഇനിയോ?? ഇനിയെവിടെയാണ് പോണ്ടിംഗിന്റെ സ്ഥാനം.


(നാട്ടുപച്ചയിലെ മൈതാനത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment