Monday, November 14, 2011

വെടിക്കെട്ടുകാര്‍ ഉടുക്കുകൊട്ടുന്നു; മുംബൈയ്ക്ക് വെറുതെ ഒരു കപ്പ്


ടൂര്‍ണമെന്റ് തുടങ്ങുന്നതിനുമുമ്പ് തന്നെ പകുതിയോളം കളിക്കാര്‍ പരിക്കേറ്റ് പിന്മാറിയ ഒരു ടീം. കളിക്കാന്‍ ആളെ തികയാതെ വന്നപ്പോള്‍ അഞ്ച് വിദേശികളെ ഒന്നിച്ച് കളത്തിലിറക്കാന്‍ ഐ.സി.സിയില്‍നിന്നും അനുമതി സമ്പാദിച്ച് വിവാദത്തിലായ ടീം. ഇത്തവണത്തെ ട്വന്റി-20 ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനെക്കുറിച്ച് ഇനിയും വിശേഷണങ്ങളേറെ. ക്രിക്കറ്റിന്റെ ചക്രവര്‍ത്തിയും തങ്ങളുടെ ക്യാപ്റ്റനുമായ സച്ചിന്‍ തെണ്ടുല്‍ക്കറില്ലാതെ ചാമ്പ്യന്‍സ് ലീഗ് മുഴുവന്‍ കളിക്കേണ്ടിവരുമെന്ന് മുംബൈയുടെ ക്രിക്കറ്റ് ലോകം നിനച്ചതേയില്ല. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയേറ്റ പരിക്ക് സച്ചിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങളെ അമ്പേ തകര്‍ത്തുകളഞ്ഞു. സച്ചിന്‍ മാത്രമല്ല, പ്രതിഭാശാലിയായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മ, തിരുമലശെട്ടി സുമന്‍, ഫാസ്റ്റ് ബൗളര്‍മാരായ മുനാഫ് പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നീ മുന്‍നിര കളിക്കാരുമില്ലാതെയാണ് മുംബൈ ഈ ചാമ്പ്യന്‍സ് ലീഗ് കളിക്കാനിറങ്ങിയതും കിരീടവുമായി തിരിച്ചുകയറിയതും.

ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യദിവസങ്ങളില്‍ത്തന്നെ വിക്കറ്റ് കീപ്പറും ഓപ്പണിംഗിലെ മിന്നല്‍പ്പിണരുമായ ഡേവി ജേക്കബ്‌സ് പരിക്കേറ്റ് പിന്മാറി. പരിക്കിന്റ പേരില്‍ ടീമില്‍നിന്നും പുറത്തുപോയ സൂര്യകുമാര്‍ യാദവ് തൊട്ടടുത്ത ദിവസം മഹാരാഷ്ട്രയിലെ പ്രാദേശിക ടീമിനുവേണ്ടി 182 റണ്‍സടിച്ച് മുംബൈ ഇന്ത്യന്‍സിന്റെ അവശേഷിച്ച ക്രഡിബിലിറ്റിയിലേക്കും ചോദ്യചിഹ്നമുയര്‍ത്തി. സംഭവം വിവാദമായതോടെ യാദവ് ടീമിലെത്തുകയും ഫോമൗട്ടായി കാലംകഴിച്ചുവന്ന ആന്‍ഡ്രൂ സൈമണ്ട്‌സ് ആദ്യ ഇലവനില്‍ നിന്നു പുറത്തുപോവുകയും ചെയ്തു. ഇതെല്ലാം കളിക്കളത്തിനുപുറത്തെ കളികള്‍. കളിക്കളത്തില്‍ പക്ഷേ ഭാഗ്യം മുംബൈയോട് സഖ്യം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. തീരെ നിനച്ചിരിക്കാതെ അവര്‍ക്ക് ഓരോ രക്ഷകരെ വീണുകിട്ടി. അവര്‍ക്കെതിരെ കളിച്ചവര്‍ അവസാനപന്തുവരെ പൊരുതിയ ശേഷം വിജയം മാത്രം കൈവിട്ട് തിരിച്ചുകയറി. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഒരുനീണ്ട പരമ്പര കളിച്ചശേഷമാണ് മുംബൈ ഇന്ത്യന്‍സ് എന്ന വിലകൂടിയ ഐ.പി.എല്‍. ക്രിക്കറ്റ് ടീം നടാടെ ഒരു കിരീടത്തില്‍ മുത്തമിടുന്നത്.

ചെന്നൈയ്‌ക്കെതിരെ കളിമറന്ന മുന്‍നിര പൊടുന്നനെ കൂടാരം കയറിയപ്പോള്‍ ബാറ്റിംഗില്‍ രക്ഷകവേഷം കെട്ടിയത് ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയാണ്. ബൗളിംഗിലെ മികവ് ബാറ്റിംഗിലേക്കും മലിംഗ സന്നിവേശിപ്പിച്ചപ്പോള്‍ മുംബൈയ്ക്ക് ജയം തലനാരിഴയ്ക്ക് സ്വന്തം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്‌ക്കെതിരെ കേവലം 98 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഏകദേശം കളി തോറ്റതാണ്. 19.5 ഓവറിലും മരിച്ചെറിയുകയും പറന്നുപിടിക്കുകയും ചെയ്ത ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ അവസാനപന്തില്‍ കളിമറന്നപ്പോള്‍ മുംബൈയ്ക്ക് ലഭിച്ചത് വിലപ്പെട്ട രണ്ട് പോയന്റ്. ന്യൂ സൗത്ത് വെയ്ല്‍സിനെതിരെ തോറ്റമ്പിയെങ്കിലും കോബ്രാസിനെതിരെ മഴ വിലക്കിയ കളിയില്‍നിന്നും കിട്ടിയ ഒരു പോയന്റും ചേര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാമതായി മുംബൈ സെമിയിലെത്തി. സെമിയില്‍ പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന സോമര്‍സെറ്റിനെ കാര്യമായ പരിശ്രമം കൂടാതെ മറികടന്ന് കലാക്കളിക്ക് യോഗ്യത നേടി. ഫൈനലില്‍ ക്രിസ് ഗെയ്‌ലിന്റെയും വിരാട് കോലിയുടെയും തിലകരത്‌നെ ദില്‍ഷന്റെയും മിന്നുന്ന ഫോമിനെ 139 ല്‍പ്പോലുമെത്താനാകാതെ തളച്ച് സ്വപ്നക്കിരീടവുമായി മുംബൈ ചെന്നൈ വിട്ടു.

അമ്പരപ്പിക്കുന്ന നേട്ടത്തിന്റെ കഥയാണ് മുംബൈ ഇന്ത്യന്‍സിനു പറയാനുള്ളതെങ്കില്‍ ഇന്ത്യയുടെ ദേശീയ താരങ്ങളെ ചാമ്പ്യന്‍സ് ട്രോഫി കളിയാക്കി വിട്ടു. ക്ലബ്ബിനുവേണ്ടി രാജ്യത്തെ മറന്നവര്‍ ക്ലബ്ബിനുവേണ്ടിപ്പോലും ആശിച്ച വേഷം കെട്ടാനാകാതെ ഉഴറുകയാണ്. വിരാട് കോലിയുടെ എണ്ണം പറഞ്ഞ രണ്ടിംന്നിംഗ്‌സുകളും ഫൈനലില്‍ ഹര്‍ഭജന്‍ കറക്കിയെറിഞ്ഞ മൂന്ന് വിക്കറ്റുകളും കഴിഞ്ഞാല്‍ കഴിഞ്ഞു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വീരഗാഥ. ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, യൂസഫ് പത്താന്‍, സൗരഭ് തിവാരി, അമ്പാട്ടി രായുഡു, മനോജ് തിവാരി, മുരളി വിജയ് എന്നുതുടങ്ങി പരിചയസമ്പന്നരും യുവത്വം കത്തിക്കാളിയവരുമടക്കം എല്ലാവരും റണ്‍ വരള്‍ച്ചയ്‌ക്കൊടുവില്‍ നിശബ്ദരായി. ഇന്ത്യന്‍ ക്യാപ്ടനും ചൈന്നൈ കിംഗ്‌സിന്റെ അമരക്കാരനുമായ എം.എസ്. ധോണിയായിരുന്നു ഈ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും വലിയ ദുരന്തം. ക്രിസ് ഗെയ്‌ലും ഡേവിഡ് വാര്‍ണറും കീസ്‌വെറ്ററും ഡാനിയല്‍ ഹാരിസുമെല്ലാം നിറഞ്ഞാടിയ ഒരു ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യയുടെ പേരുകേട്ട വെടിക്കെട്ടുവീരന്മാര്‍ ഉടുക്കുകൊട്ടിക്കളിച്ചത്. ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലുമില്ല പേരെടുത്തുപറയാന്‍ മാത്രമുള്ള പെരുമ. ടെസ്റ്റും ഏകദനിവും ട്വന്റി 20 ക്രിക്കറ്റിനായി ബലികഴിച്ചുകൊണ്ടിരിക്കുന്ന ഐ.പി.എല്‍ ടീമുകളുടെ പൊട്ടിത്തെറിബാറ്റ്‌സ്മാന്‍മാര്‍ കുട്ടിക്രിക്കറ്റിലും ബാധ്യതയാകുന്ന കാലത്തെങ്കിലും നല്ല ക്രിക്കറ്റിനിവിടെ ഇടമുണ്ടാകുമെന്ന് കരുതുകയേ ആശാവഹമായതുള്ളൂ.

ഒരേയൊരു ദ്രാവിഡ്


അത്ഭുതങ്ങള്‍ ഒന്നുമില്ലാത്ത ഒരു ടിപ്പിക്കല്‍ ദ്രവീഡിയന്‍ ഇന്നിംഗ്‌സ്. കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലെ രാഹുല്‍ ദ്രാവിഡിന്റെ കളിയെ അങ്ങനെ വിളിക്കാനേ കഴിയൂ. പതിനഞ്ചുവര്‍ഷം ദ്രാവിഡ് കളിച്ച കളിയുടെ ഒന്നാന്തരം ഫോട്ടോകോപ്പിയായിരുന്നു അവസാന ഇന്നിംഗ്‌സിലെ 79 പന്തില്‍ നിന്നും 69 റണ്‍സ്. ആരെയും നിരാശപ്പെടുത്തിയില്ല, അത്ഭുതപ്പെടുത്തിയുമില്ല. നേരിടുന്ന ആദ്യപന്തുമുതല്‍ ഒന്നിനോട് മുട്ടിച്ച് ഒന്നെന്ന രീതിയില്‍ ഒരു കല്‍പ്പണിക്കാരന്റെ ശ്രദ്ധയോടെ മഹാസൗധങ്ങള്‍ പടുത്തുയര്‍ത്തുന്ന കഠിനാധ്വാനം ആ റണ്‍സുകളില്‍ കാണാം. വന്നു, നിലയുറപ്പിച്ചു, കളിച്ചു, അപ്പുറത്തുള്ളവനെ കളിപ്പിച്ചു, ഒടുവില്‍ വമ്പനടിയുടെ സമയം വന്നപ്പോ ഔട്ടായി കളമൊഴിഞ്ഞു. മികച്ച തുടക്കം നല്‍കാനാവാതെ പതറിയ ഓപ്പണര്‍ അജിന്‍ക്യ രഹാനെ പുറത്തായതോടെ പതിമൂന്നാം ഓവറിലാണ് രാഹുല്‍ ക്രീസിലെത്തുന്നത്. ആദ്യ പന്തില്‍ വിശ്വവിഖ്യാതമായ ആ ഹാഫ് ഫോര്‍വേര്‍ഡ് ക്ലീന്‍ ഡിഫന്‍സ്. പിന്നെ ഒന്നും രണ്ടും ഓടിയെടുത്ത് നിലയുറപ്പിച്ചു.

ഇടയ്ക്ക് ധന്‍ബാക്കിനെതിരെ ഒരു ബാക്ക് ഫുട്ട് ഡ്രൈവ് കവര്‍ ബൗണ്ടറി കടന്നതോടെ ആശ്വാസമായി, ദ്രാവിഡ് നിലയുറപ്പിക്കുന്നു. എണ്ണം പറഞ്ഞ ഒരു സ്‌ക്വയര്‍ കട്ട് ബൗണ്ടറി കൂടി. ബാക്കിയെല്ലാം പതിവുതിരക്കഥ. പാര്‍ത്ഥിവ് പട്ടേലിന് പകരം വന്ന വിരാട് കോഹ്‌ലി ഫോം കണ്ടെത്തിത്തുടങ്ങിയതോടെ ദ്രാവിഡ് സ്‌ട്രൈക്ക് കൈമാറുന്നതിലേക്കൊതുങ്ങിനിന്നു. 62 പന്തില്‍ അര്‍ദ്ധസെഞ്ചുറി. അപ്പോഴും ഉണ്ടായിരുന്നു, റെയ്‌നയും ധോണിയും ബാക്കിയിരിക്കുമ്പോള്‍ ദ്രാവിഡ് അവസാന ഓവറുകളില്‍ പഴികേള്‍ക്കുമോ എന്ന ഒരിത്തിരി പേടി. ചന്തം ചാര്‍ത്തിയ ചില ഷോട്ടുകള്‍ക്കൊടുവില്‍ ദ്രാവിഡിന്റെ കടുംവെട്ട് കാണാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല. അതുകൊണ്ടാവാം, ഗ്രേയിം സ്വാനിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായപ്പോള്‍ വേദന തോന്നാതിരുന്നത്. വിരമിക്കല്‍ ഇന്നിംഗ്‌സിലെ ഒന്നോ രണ്ടോ ഷോട്ടുകളല്ല, ഒരിന്നിംഗ്‌സിലൊന്നാകെ തന്റെ കൈയ്യൊപ്പു ചാര്‍ത്തിയാണ് ദ്രാവിഡ് അവസാനമത്സരം കളിച്ച് പടികയറിയത്. ആരെയും അത്ഭുതപ്പെടുത്താതെ. ആരെയും നിരാശനാക്കാതെ.

ഏകദിനത്തിനു കൊള്ളാത്തവന്‍ എന്ന വിളിപ്പേരുമായി അതേ ഫോര്‍മാറ്റില്‍ 10000 റണ്‍സിലധികം അടിച്ചുകൂട്ടിയാണ് രാഹുല്‍ ശരത് ദ്രാവിഡ് എന്ന ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും പാഡഴിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ദ്രാവിഡിന്റെ അവസാന ഏകദിന മത്സരം കാര്‍ഡിഫില്‍ പൂര്‍ത്തിയായി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ഏകദിന ടീമിലില്ലാതിരുന്ന ദ്രാവിഡ് തന്റെ അവസാന പരമ്പരയ്ക്കാണ് തിരിച്ചുവിളിക്കപ്പെട്ടത്. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്നെങ്കിലും ദ്രാവിഡിന് പക്ഷേ ഏകദിനപരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍നിന്ന് കേവലം 55 റണ്‍സുമാത്രമായിരുന്നു നേടാനായത്.

1973 ജനുവരി 11ന് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ജനിച്ചതെങ്കിലും കളിമികവുകൊണ്ട് കര്‍ണാടകത്തിന് ഏറെ പ്രിയപ്പെട്ടവനാണ് മിതഭാഷിയും കഠിനാധ്വാനിയുമായ ഈ മുന്‍ ദേശീയ ടീം ക്യാപ്റ്റന്‍. 343 ഏകദിനങ്ങള്‍ കളിച്ച ദ്രാവിഡ് 39.06 ശരാശരിയില്‍ 10,820 റണ്‍സ് സമ്പാദിച്ചിട്ടുണ്ട്. 12 സെഞ്ചുറികളും 82 അര്‍ധസെഞ്ചുറികളും നേടി. ഉയര്‍ന്ന സ്‌കോര്‍ 153. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് സച്ചിനും ദ്രാവിഡും ചേര്‍ന്നെടുത്ത 331 റണ്‍സാണ്. ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഈ നേട്ടം. ഏകദിനനേട്ടം ഇങ്ങനെ: മത്സരങ്ങള്‍ 344. ഇന്നിംഗ്‌സ് 318. നോട്ടൗട്ട് 40. റണ്‍സ് 10889. സെഞ്ച്വറി 12. അര്‍ധസെഞ്ച്വറി 83. ക്യാച്ചുകള്‍ 196, ഉയര്‍ന്ന സ്‌കോര്‍ 153. ശരാശരി 39.16. സ്‌െ്രെടക്ക് റേറ്റ് 71.24.

തോറ്റു തോറ്റു മതിയായി ടീം ഇന്ത്യ
അവസാന ഏകദിനമത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ രാഹുല്‍ ദ്രാവിഡിന്റെയും സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും മികവില്‍ വിജയ പ്രതീക്ഷയുണര്‍ത്തിയെങ്കിലും പതിവുപോലെ ബൗളിംഗില്‍ അമ്പേ നിരാശപ്പെടുത്തിയ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിനത്തിലും തോറ്റു. നാലുടെസ്റ്റുകളും ഒരു ട്വന്റി-20യും അഞ്ച് ഏകദിനമത്സരങ്ങളും കളിച്ചിട്ടും ഒരു കളി പോലും ജയിക്കാതെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്നലെയും ഇന്ത്യയെ ബാറ്റിംഗിനയച്ചു. സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടെങ്കിലും വിരാട് കോഹ്‌ലി- രാഹുല്‍ ദ്രാവിഡ് സഖ്യം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായി. അവസാന ഓവറുകളില്‍ സിക്‌സറുകളും ബൗണ്ടറികളും പറത്തി ക്യാപ്റ്റന്‍ ധോണി 26 പന്തില്‍ നേടിയ 50 റണ്‍സാണ് ഇന്ത്യയെ 300 കടത്തിയത്.

മഴ കളി തടസപ്പെടുത്തിയതോടെ 34 ഓവറില്‍ 241 റണ്‍സായി പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം അടിച്ചെടുത്തു. 32.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. അലസ്റ്റര്‍ കുക്ക് (50), ജൊനാഥന്‍ ട്രോട്ട് (63) എന്നിവരാണ് ഇംഗ്ലണ്ടിന് മികച്ച അടിത്തറയിട്ടത്. 22 പന്തില്‍ നിന്നു 37 റണ്‍സെടുത്ത ബൊപ്പാരയും 21 പന്തില്‍ നിന്നു 41 റണ്‍സെടുത്ത ബിര്‍‌സ്റ്റോയും ക്ഷണത്തില്‍ സ്‌കോര്‍ ചെയ്ത് വിജയവും ഉറപ്പിച്ചു. ബിര്‍‌സ്റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി മാന്‍ ഓഫ് ദ സീരിസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.