Tuesday, April 5, 2011

കുംബ്ളെ: കളിയിടങ്ങളിലെ കാവലാള്‍

പൊട്ടിയ താടിയെല്ലില്‍ വരിഞ്ഞുകെട്ടിയ ബാന്‍ഡേജുമായി വര്‍ഷങ്ങക്കുമുമ്പ് ആന്‍ഡിഗ്വയില്‍ ബ്രയാന്‍ ലാറയ്ക്കെതിരെ പന്തെറിഞ്ഞ കുംബ്ളെയെ അതിശയത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ന് ഇടംകൈയില്‍ 13 കുത്തിക്കെട്ടുകളുമായി കംഗാരുക്കള്‍ക്കെതിരെ പന്തെറിയുകയും വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയും ചെയ്ത കുംബ്ളെയെ അതിലേറെ ആശ്ചര്യത്തോടെയാണ് ലോകം കാണുന്നത്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നറാണ് കളിക്കളത്തോട് യാത്ര പറഞ്ഞത്. ക്രിക്കറ്റിന്റെ വ്യാകരണ നിയമങ്ങള്‍ 20 ഓവറുകള്‍ വീതമുള്ള ക്യാപ്സൂള്‍ പരുവത്തിലേക്ക് മാറ്റിയെഴുതുന്ന കാലത്ത് അനില്‍ കുംബ്ളെ ഒരു അവിഭാജ്യ ഘടകമായിരിക്കില്ല. പക്ഷേ തോല്‍വികളുടെയും സമനിലകളുടെയും കാലത്തുനിന്നും ടീം ഇന്ത്യ വിജയങ്ങള്‍ ശീലമാക്കിയത് ഈ കുമ്പളക്കാരനിലൂടെയാണ്. 132 ടെസ്റ്റുകളില്‍ നിന്നായി കൊയ്തെടുത്ത 619 വിക്കറ്റുകള്‍ മാത്രം മതി ഈ മികവിന് സാക്ഷി പറയാന്‍. ഫാബുലസ് ഫോര്‍ എന്നും ബിഗ് ത്രീ എന്നും ബാറ്റിംഗ് ഇതിഹാസങ്ങളെ മാത്രം വായിച്ചും കണ്ടും ആരാധിച്ചുപോരുന്നവരാണ് നമ്മള്‍. ബാറ്റിംഗ് കാണാന്‍ വേണ് ടി മാത്രം കളിയിടങ്ങളിലെത്തുകയും അതിര്‍ത്തിവര കടക്കുന്ന പന്തിനൊപ്പം ആവേശത്തിര പതഞ്ഞുയരുകയും ചെയ്യുന്ന കാണികള്‍ പന്തെറിയുന്നവന്റെ മനോവ്യാപാരങ്ങള്‍ കാണുന്നതെങ്ങിനെ? അവന്റെ സിംഹാസനങ്ങളില്‍ ഒരു പന്തേറുകാരനെ സങ്കല്‍പിക്കുന്നതെങ്ങിനെ? പ്രത്യേകിച്ചും ആസുരമായ ഭാവതാളങ്ങളില്‍ ബാറ്റ്സ്മാനെ വിഹ്വലനാക്കാന്‍ ഒരിക്കലും കഴിയാത്ത ഒരു സ്പിന്നര്‍. ഒരു ഷെയ്ന്‍ വാണ്‍ എന്നോ മുരളീധരന്‍ എന്നോ മാത്രമാണ് ഇതിനെ എതിര്‍ത്തു പറയാന്‍ കഴിയുക. ആ പട്ടികയിലാണ് പന്തു തിരിക്കാനറിയാത്തവന്‍ എന്ന വിലയിരുത്തപ്പെട്ട ഇയാള്‍ 18 വര്‍ഷങ്ങളായി വിഹരിച്ചുവരുന്നത്. പരിമിതമായ സ്കോര്‍ പ്രതിരോധിക്കേണ്ടി വന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് അളവില്ലാത്ത ആശ്വാസമായിരുന്നു കുംബ്ളെ.

സച്ചിന്‍, ഗാംഗുലി., ദ്രാവിഡ്.... സമകാലീനരായിരുന്ന ഈ ബിംബങ്ങളെ മറികടക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത മാന്യന്മാരുടെ കളിയിലെ ഏറ്റവും മാന്യനായ കളിക്കാരുടെ മുന്‍ നിരയില്‍ത്തന്നെയാണ് ഈ കര്‍ണാടകക്കാരന്‍ എന്‍ജിനീയര്‍. 132 ടെസ്റ്റുകളില്‍ നിന്നായി കൊയ്തെടുത്ത 619 വിക്കറ്റുകള്‍ മാത്രം മതി ഈ മികവിന് സാക്ഷി പറയാന്‍. ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറാണ് കുംബ്ളെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബോളറാണ്. സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യമുയരുന്ന സാഹചര്യത്തില്‍ കുംബ്ളെയ്ക്ക് വിമര്‍ശകരുടെ നാവടക്കാന്‍ ഒരു മികച്ച പ്രകടനം അത്യാവശ്യമായിരുന്നു. പക്ഷെ കരിയറിലെ ഏറ്റവും മോശമായ ഫോമിലാണ് കുംബ്ളെ. ഈ പരമ്പരയില്‍ ബാംഗ്ളൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന് വിക്കറ്റുകളൊന്നും നേടാനായിരുന്നില്ല. മൊഹാലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരുക്കുമൂലം അദ്ദേഹം വിട്ടു നിന്നു. പകരം ധോണിയുടെ കീഴില്‍ ഇന്ത്യ ഉജ്വല വിജയം നേടിയിരുന്നു. പകരക്കാരനായി ടീമിലെത്തിയ ലെഗ്സ്പിന്നര്‍ അമിത് മിശ്ര മൊഹാലിയിലെ ആദ്യ ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനായി. നേട്ടങ്ങളുടെ പച്ചപ്പിലേക്കു യാത്രയാക്കിയ കോട്ലയിലെ പിച്ചില്‍നിന്നു തന്നെയാണു കുംബ്ളെ യാത്രയായതും.

ടെസ്റ്റ് ക്രിക്കറ്റിന്റെ കാഠിന്യം താങ്ങാന്‍ വയ്യ. ഇങ്ങനെ തുടരാന്‍ ബുദ്ധിമുട്ടാണ്. 18 വര്‍ഷം നീണ്ടുനിന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെക്കുറിച്ച് അനില്‍ കുംബ്ളെ പറഞ്ഞു. ഇന്നലെയാണു വിരമിക്കാന്‍ തീരുമാനിച്ചത്. നാഗ്പൂര്‍ ടെസ്റ്റ് ആകുമ്പോഴേക്കു പൂര്‍ണ കായികക്ഷമത കൈവരിക്കാനാവില്ല. അങ്ങനെ കളിക്കുന്നതില്‍ അര്‍ഥമില്ല. വിരമിക്കാന്‍ സമയമായെന്ന് അപ്പോള്‍ തോന്നി-കുംബ്ളെ പറഞ്ഞു. സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്ന ആവശ്യത്തിന്റെ സമ്മര്‍ദത്തിലായിരുന്ന കുംബ്ളെ ഏറ്റവും യോജിച്ച സമയത്തുതന്നെ തീരുമാനം പ്രഖ്യാപിച്ചു. മഹത്തായ പോരാട്ടത്തിന്റെ ഓര്‍മകള്‍ ബാക്കിവച്ചു ക്യാപ്റ്റന്‍ ആയിരിക്കേതന്നെ കളി അവസാനിപ്പിക്കാന്‍ ഇതോടെ സാധിച്ചു. വരാനിരിക്കുന്ന തലമുറകള്‍ക്കു മുന്നില്‍ പോരാട്ടവീര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മാന്യതയുടെയും പകരം വാക്കായി കുംബ്ളെ ഇന്ത്യന്‍ കായികചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കും.

(കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത് , Monday, 03 November 2008)

1 comment:

  1. കണിക്കൊന്ന മാഗസിനില്‍ കളിക്കളത്തില്‍ പ്രസിദ്ധീകരിച്ചത്

    Monday, 03 November 2008

    ReplyDelete