Monday, August 1, 2011

മാന്യന്മാരുടെ കളിയും അതിര്‍ത്തിവരകളും

ഒരൊറ്റ നോബോള്‍ കൊണ്ട് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരാറിലായേക്കുമെന്നാണ് കഴിഞ്ഞ വാരത്തെ ചാനല്‍ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തോന്നിയത്. ഇന്ത്യയുടെ വീരേന്ദര്‍സേവാഗ് 99 ലും ഇരുടീമുകളുടെയും സ്‌കോര്‍ തുല്യതയിലും നില്‍ക്കേ ബോധപൂര്‍വ്വം നോബോള്‍ എറിഞ്ഞ് സേവാഗിന് സെഞ്ചുറി നിഷേധിച്ചു എന്നതാണ് ലങ്കയുടെ സുരാജ് രണ്‍ദീവിനെതിരായ ചാര്‍ജ്ജ്. കുറ്റം സമ്മതിച്ച രണ്‍ദീവിന് ഒരു മത്സരത്തില്‍നിന്നും വിലക്കും
അയാളെ അതിന് പ്രേരിപ്പിച്ച തിലകരത്‌നെ ദില്‍ഷന് മാച്ച് ഫീസിന്റെ പകുതി പിഴയും കിട്ടി. 1978 ല്‍ പാകിസ്ഥാനെതിരെ ഒരു വമ്പന്‍ നോബോളുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്ന കപില്‍ ദേവ് നിഖഞ്ജ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ക്ക് ശേഷം ക്രിക്കറ്റ് പഠനത്തിനുള്ള മറ്റൊരു വാചകമാകുന്നു സുരാജ് രണ്‍ദീവ്. കളിനിയമങ്ങളോ വ്യാകരണങ്ങളോ അനുവദിക്കുന്നതിന് അപ്പുറത്തേക്ക് ഒന്നും തന്നെ സുരാജ് രണ്‍ദീവ് എന്ന പുതുമുഖ ബൗളര്‍ ചെയ്തതായി അറിവില്ല. എന്നാല്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്ന സങ്കല്‍പത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്ന ചില പാരമ്പര്യവാദികള്‍ ക്രിക്കറ്റിലുണ്ടെന്നത് പറയാതെ വയ്യ. അവര്‍ പറയുന്നത് സേവാഗിനെ സെഞ്ചുറി തികയ്ക്കാന്‍ അനുവദിക്കേണ്ടിയരുന്നു എന്നാണ്. പക്ഷേ സംഭവം കളിക്ക് ശേഷം സേവാഗ് പറഞ്ഞതാണ്. കളിയാണ്, ഇതൊക്കെ സ്വാഭാവികം മാത്രം.
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന പരസ്യവാചകം കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കും പോലെ ഒരഭ്യാസം മാത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കണ്ണുമടച്ച് തള്ളിക്കളയാന്‍ കഴിയില്ല. ചുരുങ്ങിയ പക്ഷം മുന്‍ ന്യൂസിലന്‍ഡ് കീവീസ് പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രയാന്‍ മക്കന്‍സി, ബോഡി ലൈന്‍ സീരിസില്‍ പരിക്കറ്റ ഓസ്‌ട്രേലിയന്‍-ഇംഗ്ലണ്ട് കളിക്കാര്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലി, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ചിലര്‍ക്കങ്കിലും മേല്‍പറഞ്ഞ അഭിപ്രായമുണ്ടായാല്‍ അത് അംഗീകരിച്ചേ മതിയാകൂ.
ന്യൂസിലന്‍ഡിന് തങ്ങളുടെ സ്‌കോറിനൊപ്പമെത്താന്‍ ഒരു പന്തില്‍ ആറ് റണ്‍സ് വേണമെന്ന നിലയിലാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന ഗ്രെഗ് ചാപ്പല്‍ തന്റെ സഹോദരനായ ട്രെവര്‍ ചാപ്പലിനെക്കൊണ്ട് പത്താം നമ്പര്‍ കീവി ബാറ്റ്‌സ്മാനായ ബ്രയാന്‍ മക്കന്‍സിയുടെയും ക്രിക്കറ്റിന്റെ മാന്യതയുടെയും നേര്‍ക്ക് അണ്ടര്‍ ആം ബോള്‍ എറിയിച്ചത്. ''നോ ഗ്രെയ്ഗ്, യൂ കാണ്ട് ഡൂ ദാറ്റ്'' എന്ന് ഗ്രെയ്ഗിന്റെയും ട്രെവറിന്റെയും മൂത്ത സഹോദരനായ ഇയാന്‍ ചാപ്പല്‍ കമന്ററി ബോക്‌സിലിരുന്ന് അലറിവിളിക്കുന്നുണ്ടായിരുന്നു. പത്താം നമ്പര്‍ ബാറ്റ്‌സ്മാനുനേരെ പോലും സിക്‌സര്‍ പ്രതിരോധിക്കാന്‍ ധൈര്യമില്ലാത്തവരെന്നായിരുന്നു ഓസീസ് ടീമിനുകിട്ടിയ വിശേഷണം.
നിലത്തുനിന്നും പന്ത് വാരിയെടുത്ത് ക്യാച്ചെടുത്ത മൈക്കല്‍ ക്ലാര്‍ക്കിനെ പിന്തുണയ്ക്കുക മാത്രമല്ല, സംഭവം ശരിയാണോ എന്ന് അന്വേഷിച്ച അംപയര്‍ക്കു നേരെ ഔട്ട് എന്ന അര്‍ത്ഥത്തില്‍ വിരലുയര്‍ത്തിനില്‍ക്കുന്ന ഓസീ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും കളിമാന്യതയുടെ മുഖമല്ല. 2008 ലെ വിവാദ സിഡ്‌നിടെസ്റ്റില്‍ നാലുതവണയാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അംപയര്‍മാര്‍ ജീവന്‍ നല്‍കി കളി രക്ഷിച്ചെടുത്തത്. മത്സരശേഷം ഒരു ടീം മാത്രമേ സ്പിരിറ്റോടെ കളിച്ചുള്ളൂ എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍കുംബ്ലെയുടെ വാക്കുകളോട് പ്രതികരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് മുഖമുയര്‍ത്താന്‍ കഴിഞ്ഞില്ല.
ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കുമെതിരെ കളിക്കുമ്പോള്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് അടക്കം പലരും പരാതി പറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയ ജയിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന കാണികള്‍ക്കുവേണ്ടി തങ്ങള്‍ക്ക് അത് ചെയ്‌തേ മതിയാകൂ എന്നായിരുന്നു പ്രോഫഷണല്‍ ഓസ്‌ട്രേലിയയുടെ മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരിലൊരാളായ സ്റ്റിവ് വോ ഇത്തരം വിഷയങ്ങളോട് പ്രതികരിച്ചത്. ഓസ്‌ട്രേലിയ മാത്രമല്ല, പന്ത് ചുരണ്ടിയും കടിച്ചും പാകിസ്ഥാനടക്കമുള്ള രാജ്യങ്ങള്‍ വിവാദങ്ങളില്‍ പേരുചേര്‍ത്തിട്ടുണ്ട്. കോഴവിവാദത്തില്‍ ഉള്‍പ്പെട്ട കളിക്കാരും ഐ പി എല്‍ സൂത്രധാരനായ ലളിത് മോഡിമാരും പറയുന്നതും ക്രിക്കറ്റ് അത്രയ്‌ക്കൊന്നും മാന്യന്മാരുടെ കളിയല്ല എന്നതുതന്നെയാണ്.

ബിയോണ്‍ഡ് ദ റോപ്: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സച്ചിന് സെഞ്ചുറി തികയ്ക്കാനും ഇന്ത്യയ്ക്ക് ജയിക്കാനും നാലുറണ്‍സ് എന്ന അവസ്ഥയില്‍ മുംബൈ ഇന്ത്യന്‍സിലെ സഹതാരം ലസിംത് മലിംഗ എറിഞ്ഞ വൈഡ് ബോള്‍ ബൗണ്ടറിയിലേക്ക് പായുന്നു. ഇന്ന് സെവാഗിന്റെ സെഞ്ചുറിനഷ്ടത്തിനു കാരണം ഐ പി എല്‍ ടീം മേറ്റ് തിലകരത്‌നെ ദില്‍ഷന്‍. ഇനി പറയൂ സര്‍, ആര്‍ക്കാണ് ഐ പി എല്‍ രാജ്യത്തിനുമുകളിലാണെന്ന പരാതി?

1 comment:

  1. "ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന പരസ്യവാചകം കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കും പോലെ ഒരഭ്യാസം മാത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കണ്ണുമടച്ച് തള്ളിക്കളയാന്‍ കഴിയില്ല."

    :)

    ReplyDelete