Showing posts with label ആല്‍ത്തറ. Show all posts
Showing posts with label ആല്‍ത്തറ. Show all posts

Wednesday, November 17, 2010

കടുവക്കൂട്ടില്‍ ഒരു പുലി

TUESDAY, MAY 12, 2009

ഐ പി എല്ലില്‍ ഒരു ടീമിനെ ലേലം വിളിച്ച്‌ അതിന്‌ നൈറ്റ്‌ റൈഡേഴ്‌സ്‌ എന്ന്‌ പേരിട്ടപ്പോള്‍ ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്‍ കരുതിയിരിക്കില്ല സംഗതി അറം പറ്റുമെന്ന്‌. ഷാരൂഖ്‌ ഖാന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിനുള്ളിലെ രഹസ്യങ്ങള്‍ ബ്ലോഗിലൂടെ പുറത്തുവിടുന്ന അജ്‌ഞാതനുവേണ്‌ ടി അക്ഷമയോടെയുള്ള തിരച്ചിലും കാത്തിരിപ്പും തുടരുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ അവസാന മല്‍സരം നടക്കുന്ന ദിവസം താന്‍ ആരെന്നു വെളിപ്പെടുത്തുമെന്നാണു ബ്ലോഗറുടെ വാക്കുകള്‍. മെയ്‌ ഇരുപതിനാണ്‌ കൊല്‍ക്കത്തയുടെ അവസാനമത്സരം.

ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ വായനക്കാരെടുക്കുന്ന തീരുമാനപ്രകാരം ആയിരിക്കും വെളിപ്പെടുത്തല്‍ എന്ന്‌ അജ്‌ഞാതന്‍ പ്രഖ്യാപിച്ചതോടെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ കുന്നുകൂടുകയാണ്‌. ഇന്ന്‌ വൈകുന്നേരം (12.05.2009) 4. 45 വരെ വാക്കു പാലിക്കാന്‍ ആവശ്യപ്പെട്ടവര്‍-26290. (അതായത്‌ 64 ശതമാനം), വെളിപ്പെടുത്തൂ, പണി കിട്ടുന്നതു കാണാമെന്ന്‌ കാത്തിരിക്കുന്നവര്‍ 1535.(3 ശതമാനം) രഹസ്യമായി ഇരുന്നോ മോനെ എന്നാണ്‌ 12 ശതമാനം ആളുകളുടെ അഭിപ്രായം. വേണ്‌ ട മോനെ മിണ്‌ ടണ്ട, പണി കിട്ടിയേക്കും എന്നാണ്‌ 5 ശതമാനം ആളുകളുടെ പ്രതികരണം. ഏഴ്‌ ശതമാനം ആളുകള്‍ക്ക്‌ ഇത്‌ എന്തായാലും വേണ്‌ടില്ല. ഇതാണ്‌ വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍.

ഈ അജ്ഞാത ബ്ലോഗര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊപ്പം യാത്ര തുടങ്ങിയിട്ടു ആഴ്‌ച മൂന്നുകഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ അന്തപ്പുരകഥകള്‍ ബ്ലോഗിലൂടെ പാട്ടാക്കിയാണ്‌ ഈ അജ്‌ഞാതന്‍ രംഗത്തെത്തിയത്‌. ഇത്‌ ടീമിനുള്ളിലെ ആളാണെന്നും ഗാംഗുലിതന്നെയാണെന്നും മറ്റും വാര്‍ത്ത പരന്നതോടെ ബ്ലോഗ്‌ അതിവേഗം സൂപ്പര്‍ഹിറ്റുമായി. ക്രിക്കറ്റ്‌ ലോകത്തെ മിക്കവാറും കളിക്കാര്‍ക്കും ടീമുടമയായ കിംഗ്‌ ഖാനും ഇരട്ടപ്പേരിട്ടാണ്‌ കഥ പറച്ചില്‍.

ടീം ഉടമ ഷാറുഖ്‌ ഖാന്‍ ദില്‍ഡോ എന്നും കോച്ച്‌ ജോണ്‍ ബുക്കാനന്‍ ബാഖാ നാന്‍ എന്നുമാണ്‌ അറിയപ്പെടുന്നത്‌. സൗരവ്‌ ഗാംഗുലിയെ ലോര്‍ഡി എന്നും ബ്രണ്‌ടന്‍ മക്കല്ലത്തെ ഇയാള്‍ സ്‌കിപ്പര്‍ എന്നും വിളിക്കും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ലിറ്റില്‍ മോണ്‍സ്‌റ്ററാകുമ്പോള്‍ യുവരാജ്‌ സിങ്‌ പ്രിന്‍സ്‌ ചാള്‍സ്‌ ഓഫ്‌ പട്യാലയാണ്‌. ആകാശ്‌ ചോപ്രയും സഞ്‌ജയ്‌ ബംഗാറുമൊക്കെയാണ്‌ ഇതിനുപിന്നിലെന്ന ഊഹങ്ങള്‍ ശക്തമാകാന്‍ കാരണം ചോപ്രയെയും ബംഗാറിനെയും തിരിച്ചയച്ചതാണ്‌. ക്യാപ്‌റ്റന്‍ സ്ഥാനം പോയതിന്റെ കലിപ്പാണോ എന്ന സംശയമാണ്‌ വിരല്‍ ഗാംഗുലിക്ക്‌ നേരെ ചൂണ്‌ ടാന്‍ കാരണം.

അജ്‌ഞാത ബ്ലോഗിലേക്കുള്ള പൊതുവഴി ഇതിലേ...

ഇനി നമ്മളാരേലുമാണോ പുലികളെ ഇതിനുപിന്നില്‍???
എഴുതിയത് മുരളിക... at 4:49 AM 15 അഭിപ്രായങ്ങള്‍

എന്റെ മകളുടെ വിവാഹത്തിന്‌ വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ്‌...

SATURDAY, APRIL 11, 2009

''രാമായണത്തിലെ സീത സ്വയംവരത്തിലൂടെയല്ലേ വരനെ കണ്ടെത്തിയത്‌? പിന്നെ എനിക്കെന്തുകൊണ്ട്‌ ആയിക്കൂടാ? -ചോദിക്കുന്നത്‌ മറ്റാരുമല്ല, രാഖിയാണ്‌, ബോളിവുഡിലെ സെക്‌സ്‌ബോംബ്‌ രാഖി സാവന്ത്‌. (ചെചെച്ചെയ്‌... തട്ടിയാലും മുട്ടിയാലും പൊട്ടണ സാധനങ്ങളുടെ പേരിട്ട്‌ പെണ്ണുങ്ങളെ വിളിക്കണത്‌ നിങ്ങള്‍ പുരുഷന്മാരുെട സ്റ്റുപിഡ്‌ കോംപ്ലക്‌സല്ലേ മാഷെ എന്നാരെങ്കിലും ചോദിച്ചാല്‍ സംഗതി സത്യമാണ്‌. എന്നാലും മിസ്‌. സാവന്തിന്റെ പെര്‍ഫോമന്‍സ്‌ വച്ച്‌ നോക്കുമ്പോ ഒരു ഗ്രനേഡ്‌ എന്നെങ്കിലും വിളിക്കാന്‍ നിങ്ങളെന്നെ അനുവദിക്കണം. മൂപ്പത്തിയുടെ മൂപ്പെത്തിയ പൂവമ്പന്‍ ചില്ലിയുടെ ചീള്‌ കൊണ്ട്‌ ചാരിത്രഭ്രംശം സംഭവിച്ച അവിവാഹിതരായ ചെറുപ്പക്കാരില്‍ ഒരാളെന്ന നിലക്കെങ്കിലും പ്ലീസ്‌....)

ക്ഷമിക്കണം ട്ടോ, കഥ പറഞ്ഞിരുന്ന്‌ പറയാന്‍ വന്ന കാര്യം വിട്ടു.. അപ്പോ നമ്മുടെ സാവന്ത്‌ കല്യാണത്തിനൊരുങ്ങുന്നു എന്നതാണ്‌ വാര്‍ത്ത. അതിലെന്താപ്പോ വാര്‍ത്ത... ആരൊക്കെ ഇത്‌ ചെയ്‌തിരിക്കണു.. ല്ലേ.. ? എന്നാ സംഗതി വേറെയാണ്‌. രാഖി ഒരുങ്ങുന്നത്‌, സ്വയം വരത്തിനാണ്‌. അതും എന്‍ ഡി ടി വി ഇമാജിന്‍ ചാനലില്‍ ലൈവ്‌ റിയാലിറ്റി ഷോയിലൂടെ ഒരു സൊയമ്പന്‍ സ്വയം വരം. റിയാലിറ്റി ഷോയാകുമ്പോ സംഗതി കിടുങ്ങും. നമ്മടെ നാട്ടിലാവുമ്പോ പരമാവധി ഒരു ഫ്‌ളാറ്റ്‌, അല്ലെങ്കിലൊരു വണ്ടി.... ഇതാവുമ്പോ.. 15 പേരെയാണത്രെ രാഖി സ്വയംവരടെസ്റ്റില്‍ സംഗതി പരീക്ഷിക്കുന്നത്‌. ആരാധകരാണ്‌ രാഖിക്ക്‌ എല്ലാം. അപ്പോപ്പിന്നെ ആരാധകരാറിയാതെ ഒരു വിവാഹമോ? അതാണ്‌ ആരാധകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത്‌ ഒരു ലൈവ്‌ റിയാലിറ്റി വിവാഹമാകാം എന്ന്‌ നിരീച്ചത്‌. ആരാധകര്‌ എസ്‌ എം എസിലൂടെ തീരുമാനിക്കട്ടെ മുഹൂര്‍ത്തം.

പണ്ടൊരിക്കല്‍ പിറന്നാളാഘോഷത്തിനിടെ ബലമായി ചുംബിച്ച മില്‍ക്കയെന്ന പഞ്ചാബി ഗായകന്റെ കരണത്ത്‌ ബലമായി അടിച്ചുകൊണ്ടാണ്‌ രാഖി സാവന്ത്‌ വിവാദങ്ങളിലേക്കും അതുവഴി പ്രശസ്‌തിയിലേക്കും നടന്നുകയറിയത്‌. പിന്നെ ചില ഐറ്റം ഡാന്‍സുകളിലും പതിവു ഗോസിപ്പുകളിലും രാഖി സജീവമായി. ഇടയ്‌ക്കൊരിക്കല്‍ നര്‍ത്തകനടനായ അവാസ്‌തി അഭിഷേകുമായി ഒരു പ്രണയകഥയിലും സാവന്തിന്റെ പേരു കേട്ടിരുന്നു.. പിന്നെ തിരശ്ശീലയ്‌ക്കപ്പുറത്തെ പതിവു തിരക്കഥയിലൊന്നായി അതും മറഞ്ഞു.
ഇപ്പോ എന്തായാലും രാഖിക്ക്‌ കാര്യം മനസിലായി. വിവാഹത്തിന്‌ സമയമായി. എങ്കില്‍ ഒരു ചെയ്‌ഞ്ച്‌ ആയിക്കോട്ടേന്നു വച്ചു. ചാനല്‍ നല്‍കുന്ന കോടി സ്‌ത്രീധനത്തിനും ഉപയോഗിക്കാലോ, ഒരു ചേയ്‌ഞ്ചൊക്കെ ആര്‍ക്കാണ്‌ ഇഷ്ടമില്ലാത്തത്‌ അല്ലേ മാഷേ? ചില്ലറ ഡിമാന്റ്‌സ്‌ മാത്രമേയുള്ളൂ സാവന്തിന്‌. അതാണ്‌ സംഭവത്തില്‍ ക്ഷ പിടിച്ചത്‌. സ്‌നേഹിക്കാനറിയണം(നമുക്കതല്ലേ അറിയൂ), സ്‌തീകളെ ബഹുമാനിക്കണം(പിന്നേ എന്താ നമ്മുടെ ഒരു ബഹുമാനം) കൃത്യനിഷ്‌ഠ ഉള്ളവനായിരിക്കണം(അതു പിന്നെ പറയ്യേം വേണ്ട) അപ്പോ ഇത്രയും ഉള്ളോര്‍ക്ക്‌ സ്വയംവര മണ്ഡലത്തിലേക്ക്‌ സോറി, മണ്ഡപത്തിലേക്ക്‌ ചവിട്ടാം, വില്ല്‌ കുലയ്‌ക്കാനും കിളിയെ പിടിക്കാനും അറിഞ്ഞാ അറിഞ്ഞവര്‍ക്ക് കൊള്ളാം. സീതയ്‌ക്കാവാമെങ്കില്‍, ദ്രൗപതിക്ക്‌ ആവാമെങ്കില്‍ എന്തുകൊണ്ട്‌ രാഖിക്കായിക്കൂടാ? രാഖിക്കാവാമെങ്കില്‍ എന്തുകൊണ്ട്‌ നമുക്കായിക്കൂടാ?

ക്രിക്കറ്റ്‌ കളിക്കാരും ചാനല്‍, സിനിമാതാരങ്ങളും ജാതകം കുറിക്കുന്ന നമ്മുടെ നാട്ടില്‍ നാളത്തെ വിവാഹക്ഷണക്കത്തുകള്‍ ഇങ്ങനെ അച്ചടിച്ചേക്കാം.. പ്രിയരേ, എന്‍റെ മകള്‍--- വിവാഹിതയാകുന്നു. --- ചാനലില്‍ --ദിവസം--മണിക്കാണ്‌ പ്രോഗ്രാം. ശുഭമുഹൂര്‍ത്തത്തില്‍ കുടുംബസമേതം എസ്‌ എം എസ്‌ ചെയ്യുമല്ലോ, എന്‍റെ മകളുടെ വിവാഹത്തിന്‌ വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ്‌ --- .എന്‍.ബി: എസ്‌ എം എസാവട്ടെ സമ്മാനം.

ആല്‍ത്തറ റിയാലിറ്റിയില്‍ എന്‍റെ ആദ്യത്തെ പെര്‍ഫോമന്‍സാണിത്‌. എന്‍റെ പെര്‍ഫോമന്‍സ്‌ അത്രയ്‌ക്കൊന്നും ഇഷ്ടപ്പെട്ടില്ല എന്നറിയാം. എങ്കിലും എനിക്ക്‌ വോട്ടു ചെയ്യണം. നിങ്ങള്‍ക്ക്‌ നന്ദി. എന്നെ ഈ പരിപാടിയിലേക്ക്‌ വിളിച്ച കാപ്പുവിനും മാണിക്യേച്ചിക്കും പ്രത്യേകം നന്ദി. അപ്പോ എനിക്ക്‌ എസ്‌ എം എസ്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌....

വാല്‍: ചാരിനില്‍ക്കാന്‍ ഒരു സീതയുണ്ടായതോണ്ട്‌ രാഖിസാവന്ത്‌ ഓകെ, വില്ലും കുലച്ചുവരുന്ന അഭിനവരാമനെ പ്രേക്ഷകരു കാക്കട്ടെ....ജയ്‌ ശ്രീരാം.

എഴുതിയത് മുരളിക... at 6:31 AM
Labels: മുരളിക. 14 അഭിപ്രായങ്ങള്‍:

ശശി തരൂര്‍ ഒരു സൂചിക മാത്രമാണ്....

FRIDAY, SEPTEMBER 18, 2009

ചിലവിടാന്‍ പോക്കറ്റില്‍ പണമുള്ളത് ഒരിയ്ക്കലും മറച്ച് വെച്ചില്ലെന്ന ശശി തരൂരിന്റെ സത്യന്ധത അംഗീകരിക്കേണ്ടതാണ്. ഇക്കോണമി ക്ലാസ്സിനെ കാറ്റ്ല്‍ ക്ലാസ്സായി കണക്കാക്കുന്നത് ഈ പോക്കറ്റിലെ കനത്തെക്കുറിച്ചുള്ള ഊറ്റം കൊണ്ടാണെങ്കിലും അതില്‍ തെറ്റ് പറയേണ്ടതുണ്ടെന്ന് തോന്നിയിട്ടല്ല. പാവങ്ങളുടെ ഭാഷ സംസാരിയ്ക്കുകയും തരം കിട്ടുമ്പോഴൊക്കെ, അവരുടെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരുകയും ചെയ്യുന്നവരാണ് ഇവിടത്തെ രാഷ്ട്രീയക്കാരില്‍ ഏറിയകൂറും. അവരെ ഹോളി കൗസ് എന്ന് ആക്ഷേപം അടങ്ങുന്ന പരാമര്‍ശത്താലല്ലാതെ വിളിച്ചതില്‍ തരൂരിനെ തെറ്റ് പറയേണ്ടതുണ്ടെന്നും അഭിപ്രായമില്ല. നിയമത്തിന്റെ സാധുതയ്ക്കും പരിരക്ഷ നല്‍കാനാകുമെങ്കിലും കേവല ധാര്‍മികതയുടെ പേരിലെങ്കിലും ഒരു പാര്‍ലമെന്റേറിയന്‍, ഒരു മന്ത്രി പാലിക്കേണ്ട ചിലതുണ്ട്. എന്നാല്‍ അധികാരത്തിന്റെ ഇടനാഴിയിലേക്കുള്ള ചവിട്ടുപടി എന്നതില്‍ക്കവിഞ്ഞ ഒരു പ്രാധാന്യം ശശി തരൂര്‍ എന്ന ഡിപ്ലോമാറ്റ് ശശി തരൂര്‍ എന്ന പാര്‍ലമെന്റംഗത്തിന് നല്‍കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ജനകീയതയ്ക്കായി നടത്തുന്ന മുഖംമറയ്ക്കലുകള്‍ക്ക് തയ്യാറാകാതെ പോളിറ്റിക്കല്‍ എക്‌സിക്യുട്ടിവായി. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങൊക്കെ ഏതാണ്ട് വിരസ കോമഡികളായി മാത്രമേ നമുക്ക് കാണാനാവുന്നുള്ളുവെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

എത്ര ശ്രമിച്ചാലും നടക്കാത്ത ഒന്നുണ്ട്. എത്രസൂക്ഷിച്ചാലും വാക്കുകളുടെ മേലുള്ള കടിഞ്ഞാണ്‍ ചിലപ്പോള്‍ നഷ്ടമാകുക തന്നെ ചെയ്യും. വാക്കുകളുടെ മേല്‍ വല്ലാതെ കരുതല്‍ സൂക്ഷിയ്ക്കുന്നവരാണ് ഡിപ്ലോമാറ്റുകള്‍. ഇവിടെ തരൂരാവട്ടെ ഇത്തരത്തില്‍ ഇന്ത്യയിലിന്നുള്ളവരില്‍ ഏറെ ഉയരത്തില്‍ വ്യാപരിക്കുന്ന ഒരാളും. നമ്മുടെ മിക്കവാറും എല്ലാ പ്രശ്‌നങ്ങളും ഭാഷയുടേത്, ഭാഷയിലേത്, ഭാഷയെക്കുറിച്ചുള്ളത് മാത്രമായി തീര്‍ത്തിരിയ്ക്കുന്നു. എല്ലാ കലാപങ്ങളും സമരങ്ങളും ഭാഷകൊണ്ട് നടത്തുന്നവ മാത്രമായി, ഭാഷയിലെ സമരങ്ങളും ഭാഷയിലെ വിജയങ്ങളും മാത്രമായി ഏതാണ്ട് പൂര്‍ണ്ണമായി തീര്‍ത്തിരിയ്ക്കുന്നു. ഇത്രമാത്രമേ ഈ വിഷയത്തിലും നടക്കുന്നുള്ളൂ. ഭാഷയ്ക്കപ്പുറത്തെ മാനങ്ങളിലേക്ക് ഇത് ചെന്നെത്തുകയുമില്ല.

ഇത് സംബന്ധിച്ച സംഭാഷണമദ്ധ്യേ ഒരു സുഹൃത്ത് മാധ്യമപ്രവര്‍ത്തകന്റെ നീതിബോധത്തെയും സാമാന്യബോധത്തെയും ചോദ്യം ചെയ്തതോര്‍ക്കുന്നു. ഭാഷയുടെ ചാരുതയും പ്രയോഗഭംഗികളും ആസ്വദിയ്ക്കാന്‍ അറിയാത്ത മടയന്മാരെക്കുറിച്ചോര്‍ത്തും വാര്‍ത്തകളെ സൃഷ്ടിയ്ക്കുന്നവരെയും കൊണ്ടാടുന്നവരെയും അവരുടെ മാനസിക തകരാറുകളെക്കുറിച്ചും അദ്ദേഹം വികാരാധീനനാകുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാര്‍ ഭരിച്ച് നശിപ്പിച്ച ഭാരതഭൂമിയെ രക്ഷിയ്ക്കാന്‍ ശശി തരൂരിനെപ്പോലുള്ളവരെ അനുവദിയ്ക്കുകയില്ലേ എന്നിടം വരെ ഒരുവേള ചോദ്യങ്ങള്‍ എത്തുകയും ചെയ്തു.

എന്നിട്ടും പ്രയോഗത്തിന്റെ തരക്കേടുകളെക്കുറിച്ച് എല്ലാവരും പറഞ്ഞു. ഒടുവില്‍ സാക്ഷാല്‍ ശശി തരൂര്‍ മാപ്പും പറഞ്ഞു. പ്രശ്‌നം പ്രയോഗത്തിന്റെ അനൗചിത്യം മാത്രമാണോ? ലൈബീരിയയില്‍ ഇരുന്നുകൊണ്ട് വെള്ളിയാഴ്്ച പുലര്‍ച്ചെ ട്വിറ്ററില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ട വാക്കുകള്‍ക്കിടയില്‍ തന്നെപ്പോലെ ഒരു ബുദ്ധിമാനെ മനസ്സിലാക്കാന്‍ ആവാത്ത എല്ലാവര്‍ക്കുമെതിരായ പരിഹാസമുണ്ട്. ഇല്ലേ? തന്റെ തമാശയ്ക്കും ഭാഷയ്ക്കുമൊപ്പമെത്താത്ത ശരാശരിക്കാരെക്കൊണ്ടു നിറഞ്ഞ രാജ്യത്ത് വന്നുപിറക്കേണ്ടി വന്നതിനെക്കുറിച്ചുള്ള വേദനയുണ്ട്. മലയാളമെന്ന ഭാഷയുടെ പരിമിതിയെക്കുറിച്ചുള്ള ഒളിയമ്പുണ്ട്. നേരത്തെയത്ര തെളിച്ചല്ല അതൊക്കെ പറഞ്ഞിരിയ്ക്കുന്നതെന്ന് മാത്രമെന്നാണ് ഈയുള്ളവന് തോന്നിയത്. ഇതും പരിമിതിയാകണം. ആയിരക്കണക്കിന് വാര്‍ത്തകള്‍ വായിച്ച് കടന്നുപോയാലും ഒരു ഹോട്ട് ഡോഗിനെ മാത്രം (അത് ചെയ്തവനെ ന്യായീകരിക്കുകയല്ല) ഉദാഹരിക്കുമ്പോള്‍ ഇതെഴുതുന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യനാണെന്നും അവനും രാഷ്ട്രബോധമുണ്ടെന്നതും ഓര്‍ക്കേണ്ടതില്ലേ? (2009 sept.)


വാല്‍: തരൂരിനെതിരെ നടപടി എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നു. എന്ത് നടപടി? അങ്ങനെയൊന്നിന് പാര്‍ട്ടി മുതിരുമെന്ന് പ്രധാനമന്ത്രിയുടെ ജോക് പ്രസ്താവം സൂചന തരുന്നില്ല. പാര്‍ട്ടി വക്താക്കളും ഗെലോട്ടും പറഞ്ഞത് അറിഞ്ഞതേയില്ലെന്നതാണ് ഇഫ്താര്‍ വിരുന്നിനിടെ മന്‍മോഹന്‍ നടത്തിയ പ്രസ്താവന തെളിയിക്കുന്നത്.

എഴുതിയത് മുരളിക... at 12:54 PM 12 അഭിപ്രായങ്ങള്‍

മാനുഷരെല്ലാരും ഒന്നുപോലെ....

SATURDAY, AUGUST 15, 2009
മാനുഷരെല്ലാരും ഒന്നുപോലെ....
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒട്ടിയ വയറുമായി വന്ന കൂട്ടുകാരന് മുന്നില്‍ തൊലി കറുത്തെന്ന പേരില്‍ വാതിലടയുന്ന ശബ്ദം കേട്ട ഉത്രാടത്തിന്റന്ന് നിര്‍ത്തിയതാണ് ഓണാഘോഷങ്ങള്‍. മാനുഷരെല്ലാവരും ഒന്നു പോലെയല്ലെന്ന തിരിച്ചറിവ് കുട്ടിക്കാലത്ത് തന്നെ പലതവണ ലഭിച്ചിരുന്നു. ജാതിയും മതവും മാത്രമായിരുന്നില്ല സമ്പത്തും ലിംഗവും തീര്‍ത്ത വേലിക്കെട്ടുകള്‍ പൊട്ടിക്കാന്‍ ശ്രമിച്ച് നിരവധി തവണ പരാജയപ്പെട്ടിരിക്കേണ്ടി വന്നിട്ടുണ്ട് . ഒരു ദിവസത്തേക്ക് മാത്രമായി ഒരോണപ്പാട്ട് വേണ്ടെന്ന് വളര്‍ച്ചയെത്താത്ത ഒരു കൂട്ടം കൂട്ടുകാര്‍ തീരുമാനിച്ചത് ഒരു വ്യാഴവട്ടം മുമ്പാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കൊടിയിലയില്‍ അമ്മ വിളമ്പുന്ന ചോറിലൊതുങ്ങിയിരുന്നു ഓണം.

ഓണം വന്നാലും അടുപ്പില്‍ ആളനക്കമില്ലാത്ത കോരന്റെ കണ്ണീരോണങ്ങള്‍ക്ക് കൂട്ടിരുന്നിട്ടുണ്ട്. ഓണമായിട്ടുപോലും ഉണ്ണാന്‍ വന്നില്ലല്ലോ കുട്ടാ എന്ന് അമ്മ കരഞ്ഞിട്ടുണ്ട്. തറവാട്ടിലെ ഇലച്ചോറിനു മുന്നില്‍ മാത്രമായിരുന്നില്ല അധകൃതന് ഭ്രഷ്ട്. അത്തം മാത്രമല്ല അവന്റെ ഓണങ്ങളും കറുത്തുതന്നെ തീര്‍ന്നു. കണ്ണീരിലും കള്ളിലും മുങ്ങി അവ കടന്നുപോയി. കാലങ്ങള്‍ കടക്കവേ, വരത്തന്മാരെ സുല്‍ത്താന്മാരാക്കി ശീലിച്ച കോഴിക്കോടിന്റെ മണ്ണില്‍ വേരുറപ്പിക്കുന്നതിനിടയില്‍ ചെയ്ത ആദ്യത്തെ ഓണം. ആഘോഷമില്ലെങ്കിലെന്തിന് വീട്ടിലേക്ക് ചെല്ലണം? കൂട്ടുകാരന്റെ ചോദ്യമാണ് ആ തിരുവോണം മുഴുപ്പട്ടിണിക്കിട്ടത്. കോഴിക്കോടന്‍ സമൃദ്ധിയുടെ മഹാറാണി ഹോട്ടലിന്റെ മൂന്ന് കെട്ടിടമപ്പുറത്ത് മൂന്ന് ഗ്ലാസ് പച്ചവെള്ളത്തില്‍ രണ്ടു രാവും ഒരു പകലും മുങ്ങിത്തീര്‍ന്നപ്പോള്‍ അമ്മ വിളമ്പിയ ഇലച്ചോര്‍ തട്ടിമാറ്റിയ ഓണങ്ങളോര്‍ത്തു. വിപ്ലവത്തിനിറങ്ങിയ ബാലചന്ദ്രന്‍ ചുളളിക്കാടിനോട് സച്ചിദാനന്ദന്‍ പറഞ്ഞതോര്‍ത്തു, 'ലോകം ഇളകിമറിയുമ്പോള്‍ നിനക്കുമതാകാം. ഇവിടെ നീമാത്രം ഇളകിമറിയുകയാണ്. ഉപേക്ഷിക്കാന്‍ ഒരു വീടുണ്ട് എന്നതാണ് നിന്റെ പ്രശ്‌നം.' അതേ ഉപേക്ഷിക്കാന്‍ ഒരു വീടുണ്ട് എന്നതുതന്നെയാണ് അടിസ്ഥാന പ്രശ്‌നം. ബാലനെപ്പോലെ ഓണം തെണ്ടിയുണ്ണാന്‍ മനസ്സുവന്നതുമില്ല.

ഇത്തവണയും എവിടെയെങ്കിലും പൂവിളിയുയരും, പൂക്കൂടകള്‍ നിറയും, നിലകെട്ടിയുയര്‍ത്തിയ ആര്‍ഭാടത്തിന്റെ പൂക്കളങ്ങള്‍ കൊട്ടാരക്കെട്ടുകള്‍ക്ക് മോടിയേറ്റും. വിലക്കുറവിന്റെയും ആകര്‍ഷകമായ സമ്മാനക്കൂപ്പണുകളുടെയും പൊന്നോണം എന്റെ പ്രിയപ്പെട്ട സ്‌നേഹിതര്‍ക്ക് ആശംസിക്കുന്നു. നിറച്ചുണ്ടവര്‍ കളഞ്ഞുപോകുന്ന ഇലച്ചിന്തുകള്‍ കാക്കുന്നവരുണ്ട് മുന്നില്‍, എല്ലെണ്ണിയെടുക്കാന്‍ പരുവത്തില്‍ നില്‍ക്കുന്ന അവരെക്കണ്ട് ഓണത്തപ്പന്റെ തിരുവയര്‍ ഒട്ടണം. അടുത്ത തവണ അവരിലൊരാളായി വരട്ടെ മാവേലിത്തമ്പുരാന്‍, അന്നേ വിശ്വക്കാനാവൂ ഈ ആഘോഷത്തില്‍.


ഓണമായിട്ടുണ്ണീ വരുന്നില്ലേ നീ? -അമ്മ വിളിക്കുന്നു.
അമ്മമ്മയ്ക്ക് വയ്യ, ഇതൊടുക്കത്തെയാവും.
പറ്റുമെങ്കില്‍ ലീവ് ചേര്‍ത്തോ ശ്രാദ്ധത്തിനുളളതും.
മനസ്സില്‍ ഒരു ചുട്ട ചട്ടുകം നിലത്തുവീണു. (2009 August)

എഴുതിയത് മുരളിക... at 11:38 PM
Labels: ആല്‍ത്തറയില്‍ ഓണം ....
24 അഭിപ്രായങ്ങള്‍: